Sunday, May 17, 2009

തിരഞ്ഞെടുപ്പിന്റെ പുകയടങ്ങുമ്പോള്‍

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം പുറത്തു വന്ന ലോകസഭ തിരഞ്ഞെടുപ്പു ഫലം പലരുടെയും അനുമാനങ്ങള്‍ ശരി വെച്ചിരികുന്നു, ചിലരുടെ കണക്കുകളില്‍ ചെറിയ പാളിച്ചകള്‍ കാണുന്നു, അതു ചര്‍ച്ച ചെയ്യാന്‍ യോഗങ്ങള്‍ നടക്കുന്നു. അകെപ്പാടെ ജഗപൊഗ!



കേരളത്തിലെ ഫലം പുറത്തു വന്നപ്പോള്‍ നേടിയവരാരൊക്കെ... വാടിയവരാരൊക്കെ.... എന്റെ ചില നിരീക്ഷണങ്ങള്‍:


നേടിയവര്‍
------------------

1. കെ.പി.ധനപാലന്,‍എന്‍.പീതാംബരക്കുറുപ്പ്‌

വൈകി വന്ന അംഗീകാരം. പാര്‍ട്ടിയോടും നേതാവിനോടുമുള്ള [യഥാക്രമം] വിധേയത്വത്തിനു ഒടുവില്‍ പ്രതിഫലം.

2. മുസ്ലിം ലീഗ്‌

മലപ്പുറത്തു കൈമോശം വന്നു എന്നു കരുതിയിരുന്ന പ്രതാപം തിരിച്ചുപിടിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ നയങ്ങളിലും തീരുമാനങ്ങളിലും ഇനി പഴയ മേല്‍ക്കോയ്മ അവകാശപ്പെടാം. ലീഗിന്റെ ചിലവില്‍ ആളു കളിക്കുന്ന ആര്യാടന്‍മാരെപ്പോലെയുള്ളവര്‍ക്കിനി തല്‍ക്കാലം നാവടക്കാം.

3. എം.പി.വീരേന്ദ്രകുമാര്‍

മല്‍സരിക്കാതെ വിജയിച്ച വീരന്‍മാരില്‍ പ്രമുഖന്‍. വയനാട്ടിലെ യു.ഡി.എഫിന്റെ ജയത്തിലും, വടകര,കോഴിക്കോട്‌ എന്നിവിടങ്ങളിലെ എല്‍ഡി.എഫിന്റെ പരാജയങ്ങളിലും വ്യക്തമായ സ്വാധീനമുണ്ടെന്നു ധൈര്യമായി അവകാശപ്പെടാം. ലീഗും, മാണി കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ യു.ഡി.എഫിലെ പ്രധാന കക്ഷിയായി ചേരാനുള്ള അവസരം. അങ്ങനെ വരുമ്പോള്‍ യു.ഡി.എഫിന്റെ പ്രധാന ദേശീയ നേതാവായി തന്നെ വീരന്‍ മാറും. ഇനി ഇതൊന്നും നടന്നില്ലെങ്കിലും കേരളത്തിലെ ദളിന്റെ കതിര്‍ക്കറ്റ വീരന്റെ കയ്യില്‍ തന്നെ ഇരിക്കും.

4. എം.ഐ.ഷാനവാസ്‌

തോല്‍വികളുടെ നീണ്ട ചരിത്രങ്ങള്‍ക്കു ശേഷം തകര്‍പ്പന്‍ ജയം. " ആരാടാ ഈ എം.ഐ.ഷാനു, തോല്‍ക്കാനായി ജനിച്ചവനോ" എന്ന പതിവു മുദ്രാവാക്യങ്ങള്‍ക്കു ചുട്ട മറുപടിയായി വയനാടന്‍ ജനത സമ്മാനിച്ചത്‌ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷം. കേന്ദ്രത്തില്‍ ഒരു മന്ത്രിസ്ഥാനത്തിനിടിക്കാന്‍ ഇതു കൂടുതല്‍ പ്രചോദനമാകും.

5. എം.ബി.രാജേഷ്‌, പി.കെ.ബിജു

പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിക്കിടയിലും , വ്യക്തിപരമായി രാജേഷിനും ബിജുവിനും മുതലെടുക്കാവുന്ന ഒരു സാഹചര്യാമാണ്‌ വരാന്‍ പോകുന്നതു. ശുഷ്കമായ പാര്‍ട്ടി എം.പി.മാര്‍ക്കിടയില്‍ നിന്നും ദേശീയതലത്തിലേയ്ക്കു വളരാന്‍ പറ്റിയ മികച്ച അവസരം. ഡെല്‍ഹി രാഷ്ട്രീയത്തില്‍ സി.പി.എം കേരള ഘടകത്തെ പ്രതിനിധീകരിച്ചിരുന്ന മുഖങ്ങളെല്ലാം തന്നെ കൂടാരം കയറിയപ്പോള്‍ , മികച്ച വാഗ്മികളായ രാജേഷും ബിജുവും ആ കുറവ്‌ നികത്തിയേ പറ്റൂ.


വാടിയവര്‍:


1. പിണറായി വിജയന്‍ , പാര്‍ട്ടി കേരള ഘടകം

കൂടുതല്‍ പറയേണ്ടതില്ലല്ലോ.

2. എല്‍.ഡി.എഫ്‌.

ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയുടെ ദിനങ്ങളായിരിക്കണം വരുന്നത്‌. കനത്ത തോല്‍വിക്ക്‌ പരസ്പരം പഴി ചാരിക്കൊണ്ട്‌ നേതാക്കള്‍ രംഗത്തിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

3. ജനതാദള്‍ വിമതര്‍

ഒന്നും മിണ്ടാതെ വേഗം തിരിച്ചു ചെന്നാല്‍ ചിലപ്പോ അത്താഴമെങ്കിലും കിട്ടും. [ മാത്യു.ടി.തോമസ്‌ അറിഞ്ഞു പ്രവര്‍ത്തിച്ച പത്തനംതിട്ടയില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിപ്പതിനോരായിരം!]

4. കെ.മുരളീധരന്‍.

നോ കമന്റ്സ്‌.

5. പി.ഡി.പി, അബ്ദു നാസര്‍ മദനി

മുഖ്യാധാരാ രാഷ്ട്രീയത്തിലേയ്ക്കുള്ള അരങ്ങേറ്റം പാളി. ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം അതിജീവിച്ചു തിരിച്ചുവരുമ്പോ താങ്ങാന്‍ എതേലും മുന്നണി തയാറാകുമോ എന്നതു കണ്ടു തന്നെ അറിയണം.