Sunday, March 29, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 3. കൊല്ലം

കൊല്ലത്ത്‌ ഒരു പാടു പുകയുന്നുണ്ട്‌ എന്നു വേണം കരുതാന്‍. രണ്ടു മുന്നണികളും ചില്ലറ പ്രശ്നങ്ങളൊക്കെ അടച്ചൊതുക്കി വെച്ചെങ്കിലും അതൊക്കെ താഴേതട്ടിലെത്തിയോ എന്നു സംശയം.

സി.പി.എമ്മിന്റെ ജില്ല സമ്മേളനത്തോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പോളിറ്റ്-ബ്യൂറോ വരെ ചെന്നു. സി.പി.എം-സി.പി.ഐ ഉരസലുകള്‍ നടന്ന പ്രധാന സ്ഥലങ്ങളിലൊന്ന്‌ കൊല്ലമാണ്‌. പിന്നെ മുറുമുറുക്കുന്ന ആര്‍.എസ്‌.പി - ഇതു ഇടതുപക്ഷത്തെ കഥ.

കരുണാകര വിഭാഗത്തിനൊപ്പം എന്നും നിലകൊണ്ടിട്ടുള്ള കൊല്ലത്തെ കോണ്‍ഗ്രസ്സുകാരുടെ തലപ്പത്തിപ്പോ, ഒരു കാലത്ത്‌ കരുണാകരന്റെ സ്വന്തം ആളുകളായിരുന്ന , പിന്നീടു കൂറു മാറി പാര്‍ട്ടിക്കൊപ്പം നിന്ന ചില മുഖങ്ങളാണ്‌. ലീഡറുടെ നിഴലായ പീതാംബരക്കുറുപ്പ്‌ അങ്കത്തിനിറങ്ങുമ്പോള്‍ ഇവരുടെ നിലപാടുകളെന്തായിരിക്കും?


പോളിറ്റ്‌ ബ്യൂറോ സി.പി.എമ്മിന്റെ ക്യാബിനറ്റ്‌ ആണെങ്കില്‍, കണ്‍ട്രോള്‍ കമ്മീഷന്‍ സുപ്രീം കോടതിയാണ്‌. അപ്പോള്‍ അതില്‍ അംഗമാവുക എന്നാല്‍ , പാര്‍ട്ടിക്കുള്ളില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊനാണത്‌. ആ ഗ്ലാമറോടെയാണ്‌ പി.രാജേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ആര്‍.എസ്‌.പി-യില്‍ നിന്നും പിടിച്ചെടുത്തു വിജയിച്ച കൊല്ലം രാജേന്ദ്രനെ പിന്നീടു കൈ വിട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ അംഗീകാരം, പാര്‍ട്ടി വരമ്പുകള്‍ക്കപ്പുറത്തേയ്ക്ക്‌ വളരുന്ന സ്വാധീനം - ഇതെല്ലാം പുള്ളിയെ ഒരു 'പൊതുസമ്മത' സ്ഥാനാര്‍ത്ഥിയാക്കുന്നു.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ എനിക്കിഷ്ടപ്പെട്ട ചുരുക്കം പേരുകളിലൊന്നു കൊല്ലത്തു മല്‍സരിക്കുന്ന പീതാംബരക്കുറുപ്പിന്റേതാണ്‌.കേരളത്തിലെ കോണ്‍ഗ്രസ്സുകാര്ക്ക്‌ കെ.കരുണാകരന്‍ എന്ന നേതാവ്‌ എന്തായിരുന്നു എന്നു കുറുപ്പു പറഞ്ഞു തരും. പാര്‍ട്ടിയോടുള്ളതിനേക്കാള്‍ കൂറു നേതാവിനോടാകുന്നത്‌, ഒരു കാലത്തു പാര്‍ട്ടി എന്നാല്‍ ഈ നേതാവായിരുന്നത്‌ കൊണ്ടാണെന്നു കുറുപ്പ്‌ പല തവണ പറഞ്ഞിട്ടുണ്ട്‌. അടി പതറാത്ത ആ വിശ്വസ്തതയ്ക്കു പകരമായി ലീഡര്‍നേരിട്ടിടപെട്ടാണ്‌ കൊല്ലം സീറ്റ്‌ മേടിച്ചുകൊടുത്തത്‌. 17 പേരില്‍ ലീഡറുടെ സ്ഥാനാര്‍ത്ഥി എന്നു തറപ്പിച്ചു പറയാവുന്നതും ഈ ഒരെണ്ണം മാത്രം.

കുറുപ്പിന്റെ പ്രസംഗത്തെപറ്റി കൂടി പറയേണ്ടതുണ്ട്‌. സോണിയാ ഗാന്‌ധി കോണ്‍ഗ്രസ്സ്‌ അദ്ധ്യക്ഷപദം ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ അവരെ കാണാന്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടുകയുണ്ടായി. ഇതിനെപറ്റി അന്നു മുഖ്യമന്ത്രി ആയിരുന്ന ഇ.കെ.നായനാര്‍ തന്റെ തനത്‌ രീതിയില്‍ " അവരെല്ലാം സോണിയാ ഗാന്ധിയുടെ സാരി കാണാന്‍ പോയതാടോ" എന്നൊരു കമന്റും പാസാക്കി. പിറ്റേന്നു അതിനു കുറുപ്പിന്റെ മറുപടി : " അത്ര ഉറപ്പാണേല്‍ അതേ സാരിയുടുപ്പിച്ചു ശാരദ ടീച്ചറിനെ ഒരു ചടങ്ങില്‍ പങ്കെടുപ്പിക്കട്ടെ. ആളു കൂടുമോ എന്നറിയാമല്ലോ..". ഇത്രയും ചങ്കൂറ്റമുള്ള ഒരു മറുപടി മറ്റൊരു കോണ്‍ഗ്രസ്സ്‌ നേതാവും നായനാരോടു പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല!

കൊല്ലംകാര്‍ക്കു ഒരു നല്ല മല്‍സരം കാണാം.

Wednesday, March 25, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 2. ആറ്റിങ്ങല്‍

ആറ്റിങ്ങലേയ്ക്കാദ്യമായി തിരഞ്ഞെടുപ്പെത്തുമ്പോള്‍ , ഇരുത്തം വന്ന രണ്ടു മുഖങ്ങളാണ്‌ പരസ്പരമേറ്റുമുട്ടുന്നത്‌. ചിറയിന്‍കീഴിന്റെ പ്രതിനിധി ആയിരിന്നിട്ടുള്ള എ.സമ്പത്തിനെതിരേ ,ജി.ബാലചന്ദ്രന്‍ എന്ന റിട്ട: അദ്ധ്യാപകനെയാണ്‌ കോണ്‍ഗ്രസ്സ്‌ അവതരിപ്പിക്കുനത്‌.

തെക്കന്‍ കേരളത്തില്‍ ഏറ്റവും അധികം ഇടതു-പക്ഷ ചായ്‌വ്‌ പ്രകടിപ്പിച്ചിരുന്ന മണ്‌ഡലം ചിറയിന്‍കീഴായിരുന്നിരിക്കണം. വയലാര്‍ രവിയും, തലേക്കുന്നില്‍ ബഷീറുമൊക്കെ ഇടക്കലത്തു ജയിച്ചു കേറിയിട്ടുണ്ടെങ്കിലും , മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടു വലിയ ഒരു വിധേയത്വം ആ നാട്ടുകാര്‍ക്കുണ്ടായിരുന്നു. ആ ജനവിഭാഗം, ആറ്റിങ്ങല്‍ എന്ന ഒരു പുതിയ ബാനറില്‍ വോട്ട്‌ ചെയ്യാന്‍ ഇറങ്ങുമ്പോള്‍, വലിയ അട്ടിമറികളൊന്നും പ്രതീക്ഷിക്കാന്‍ ന്യായമില്ല.


വിഭാഗീയതയുടെ ചെളി കാര്യമായി തെറിക്കാത്ത ഒരു വ്യക്തിത്വം സമ്പത്തിനെ വളരെ കാര്യമായി തന്നെ സഹായിക്കും. പരമ്പരാഗത കമ്മ്യൂണിസ്റ്റുകളെ വലിച്ചടുപ്പിക്കുന്ന ഒരു പാരമ്പര്യംകൂടി കൈ മുതലായി ഉള്ളപ്പോള്‍ , സ്വന്തം പാളയത്തില്‍ കാര്യമായ വെല്ലുവിളികളുണ്ടാവില്ല.

ജി.ബാലചന്ദ്രന്റെ ആറ്റിങ്ങള്‍ പ്രദേശത്തെ സ്വാധീനത്തെപറ്റി എനിക്കു വ്യക്തമായ ഒരു ധാരണ ഇല്ല. അറിഞ്ഞിടത്തോളം, ആലപ്പുഴ ആയിരുന്നു പുള്ളിയുടെ പ്രധാന പ്രവര്‍ത്തന മേഖല. പിന്നെ തലസ്ഥാനം എന്ന നിലയില്‍ തിരുവനന്തപുരവും. അപ്പൊപിന്നെ മണ്‌ഡലത്തിലുടനീളം വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്ന സമ്പത്തിനെതിരേ പിടിച്ചുനില്‍കാന്‍ ബുദ്ധിമുട്ടായിരിക്കും. കോണ്‍ഗ്രസ്സ്‌ ലിസ്റ്റിലെ പുതുമുഖങ്ങളിലൊന്നായ ഈ 'ചെറുപ്പകാരന്‍' ഒരു നല്ല ഗോമ്പറ്റീഷന്‍ കൊടുക്കും എന്നു കരുതാനേ തല്‍ക്കാലം വകയുള്ളൂ.

Monday, March 23, 2009

ലോകസഭാ തിരഞ്ഞെടുപ്പ്‌- 2009 | 1. തിരുവനന്തപുരം.

നരസിംഹം സിനിമയിലെ ഡയലോഗ്‌ പോലെ, അഞ്ചു വര്‍ഷത്തെ ഇടവേള കഴിഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ ഇങ്ങെത്തിയിരിക്കുന്നു. ഇവിടെയെന്തേലുമെഴുതാന്‍ ഇതിനേക്കാള്‍ പറ്റിയ സമയം ഏതാ? വരുന്ന രണ്ടു മാസങ്ങളിലായി നമ്മുടെ രാജ്യത്ത്‌ നടത്തപ്പെടുന്ന , പങ്കാളിത്തം കൊണ്ട്‌ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയുടെ കേരളാ വേര്‍ഷന്‍ ഏപ്രില്‍ 16ഇനു അരങ്ങേറുന്നു. അരങ്ങും അഭിനേതാക്കളും റെഡി.


1. തിരുവനന്തപുരം.



തലസ്ഥാന നഗരി ഇത്തവണ ഡെല്ഹിക്കയക്കുന്നത്‌ ഒരു പുതുമുഖത്തെയായിരിക്കും. [ മുഖം പഴയതു തന്നെ, പക്ഷേ
ലോകസഭയില്‍ പുതിയത്‌]. ശശി തരൂരും, രാമചന്ദ്രന്‍ നായരും തമ്മില്‍ പ്രധാന മല്‍സരം. ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ശശി തരൂരിന്റെ രംഗപ്രവേശം തന്നെ." അയാളാരുവാ അണ്ണാ" എന്ന സാധാരണക്കാരന്റെ ചോദ്യത്തിനു കൊടുക്കേണ്ട ഉത്തരം ആയിരിക്കും യു.ഡി.എഫിന്റെ ആദ്യ പരീക്ഷണം.പ്രത്യേകിച്ച്‌, തരൂരിനെതിരേ പരസ്യമായി കോണ്‍ഗ്രസ്സുകാര്‍ തന്നെ പ്രതികരിച്ച സാഹചര്യത്തില്‍.

ലോക രാഷ്ട്ര സംഘടനയുടെ തലപ്പത്തേയ്ക്ക്‌ പരിഗണിക്കപ്പെടുക എന്നതു തന്നെ ഒരു വിശേഷപ്പെട്ട നേട്ടമാണെന്നിരിക്കെ , അതു മനസ്സിലാക്കാനും പ്രചരിപ്പിക്കാനും കോണ്‍ഗ്രസ്സുകാര്‍ മനസ്സു കാട്ടാതിരുന്നാല്‍ , ശശി തരൂര്‍ വേറുമൊരു ഫോറിന്‍കാരനായി ചിത്രീകരിക്കപ്പെടാന്‍ ഇടയുണ്ട്‌. അത്ര വെടിപ്പല്ലാത്ത പുള്ളിയുടെ മലയാളംകൂടി കേക്കുമ്പോ സാധാരണക്കാര്‍ അങ്ങനെ
തന്നെ കരുതും. ഇതിനൊപ്പം തന്നെ ഉയര്‍ത്തിപ്പിടിക്കേണ്ട മറ്റൊരു വസ്തുതയാണ്‌, കോണ്‍ഗ്രസ്സ്‌ നയിക്കുന്ന ഒരു സര്‍കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ശശി തരൂര്‍ മന്ത്രിയാകാന്‍ നല്ല സാധ്യതയുണ്ട്‌ എന്നത്‌.പക്ഷേ പതിവു യോഗങ്ങള്‍ക്കും, ജീപ്പ്‌ പര്യടനങ്ങള്‍ക്കുമപ്പുറം, ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടുള്ള ഒരു മാക്രോ-ലെവല്‍ പ്രചരണ തന്ത്രമായിരിക്കും തരൂരിനെ കൂടുതല്‍ തുണയ്ക്കുക. ഇടതു പക്ഷ പാര്‍ട്ടികളെപ്പോലെയൊരു കേഡര്‍ സംവിധാനം നിലവിലില്ലാത്ത കോണ്‍ഗ്രസ്സില്‍ ഇതു എത്ര കണ്ട്‌ പ്രായോഗികമാണ്‌ എന്ന ചോദ്യം അവശേഷിക്കുന്നു.


കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍, ഇടതുപക്ഷത്തെ സഹായിച്ച രണ്ടു സുപ്രധാന ഘടകങ്ങള്‍ 2004-ല്‍ ഭരണവിരുദ്ധ വികാരവും, ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പ്രശ്നങ്ങളുമായിരുന്നു[ കരുണാകരന്‍ ഫാക്റ്റര്‍]. പക്ഷേ ഇത്തവണ ഇവ രണ്ടും ഏതാണ്ടതേ അളവില്‍ ഇടതുപക്ഷത്തിനെതിരായിരിക്കുന്നു. ഇവയെ മറികടക്കുക്ക എന്നതു തന്നെയായിരിക്കും മുന്നണി നേരിടുന്ന പ്രധാന വെല്ലുവിളി. പൊന്നാനി പ്രശനം പ്രത്യക്ഷാ പറഞ്ഞു തീര്‍ത്തെങ്കിലും അതിന്റെ ചൂടും പുകയും ഇനിയും അടങ്ങിയിട്ടില്ല എന്നതു കൂടി പരിഗണിക്കുമ്പോള്‍, ഇവയെല്ലാം മുന്നണിയുടെ പ്രകടനത്തെ ബാധിച്ചേക്കാം. പക്ഷേ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പഴയതെല്ലാം പരണത്തു വെച്ചു പ്രവര്‍ത്തിക്കാന്- ഇറങ്ങുന്ന ആ അടിസ്ഥാന കമ്മ്യൂണിസ്റ്റ്‌ രീതി , ഇതിന്യെല്ലാം മറികടക്കാനും മതി. പി.കെ.വാസുദേവന്‍ നായര്‍ക്കുണ്ടായിരുന്ന സ്വീകാര്യതയും, പന്ന്യന്‍ രവീന്ദ്രന്‍ ഉണര്‍ത്തിയ കൌതുകവുമൊന്നും ചന്ദ്രശേഖരന്‍ നായര്‍ക്കവകാശപ്പെടാനില്ല, പക്ഷേ ട്രേഡ്‌ യൂണിയന്‍ രംഗത്തെ ദീര്‍ഘകാല സാന്നിധ്യം, സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുപാടുള്ള മണ്‌ഡലത്തില്‍ അദ്ദേഹത്തെ സഹായിക്കും. എതിരാളി ഒരു വരുത്തനാണ്‌ എന്നതും ഒരു അനുകൂല്ഘടകമാണ്‌.

പരസ്യമായി നിലാപ്പാടു പ്രഖ്യാപിച്ച സാമുദായിക സംഘ്ടനകളും നേതാക്കന്‍മാരും തിരഞ്ഞെറ്റുപ്പിനെ എത്രകണ്ടു സ്വാധീനിക്കും എന്നു കണ്ടു തന്നെയറിയണം.

വികസന മുരടിപ്പില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തലസ്ഥാന നഗരങ്ങളിലൊന്നാണ്‌ തിരോന്തരം. തിരഞ്ഞെടുക്കപ്പെറ്റുന്നവര്‍ ആരായാലും അവരുറ്റെ മുമ്പില്‍ പാതി വഴിയില്‍ നില്‍ക്കുന്ന പദ്ധതികളുടെ ഒരു നീണ്ട നിര തന്നെയുണ്ട്‌.

ശശി തരൂരിനു ഒരു നേരിയ മുന്‍തൂക്കമുണ്ടെന്നു ഞാന്‍ കരുതുന്നു. പക്ഷേ അതു അന്തിമഫലത്തില്‍ എത്തണമെങ്കില്‍, ഒരു കോണ്‍ഗ്രസ്സ്‌ നേതാവു എന്നതിനപ്പുറത്തേയ്ക്കു, ലോകമറിയുന്ന ഒരു മലയാളി എന്ന നിലയിലേയ്ക്കു ശശി തരൂര്‍ ഉയര്‍ത്തിക്കാട്ടപ്പെടണം. പി.കെ.കൃഷ്‌ണദാസ് തന്നെ മല്‍സരിക്കുന്നതു കൊണ്ട്‌, സാധാരണ കേള്‍ക്കാറുള്ള 'വോട്ടു മറിക്കല്‍ ' ആരോപണം ഉണ്ടാവാന്‍ സാധ്യത ഇല്ല. എന്‍.സി.പി-ക്കു ജയിക്കാനുള്ള പിടിയില്ലെങ്കിലും കോണ്‍ഗ്രസ്സ് പെട്ടിയില്‍ വീഴേണ്ട വോട്ടുകളില്‍ ഒരു പങ്കു അടിച്ചെടുക്കാന്‍ സാധിക്കും. ഇതൊക്കെയാണ്‌ മല്‍സരത്തെ സ്വാധീനിക്കാന്‍ പോകുന്ന നിര്‍ണ്ണായക ഘടകങ്ങള്‍.

അനുബന്ധം:

സൂര്യ ടി.വി.യില്‍ ശശി തരൂരുമായി അഭിമുഖം കണ്ടു. 'പ്രവര്‍ത്തിക്കുക' എന്നതിനു പകരം 'പണിയെടുക്കുക' എന്ന പദമാണ്‌ പുള്ളി പഠിച്ചുവെച്ചിരിക്കുന്നത്‌. " ജയിച്ചാല്‍ , ഞാന്‍ ഡെല്‍ഹിയില്‍ പോയി തിരുവനന്തപുരംകാര്‍ക്കു വേണ്ടി പണിയും...". ചിരിച്ചു മറിഞ്ഞു. ഇപ്പോഴാ പുള്ളി ഒന്നാം തരം കോണ്‍ഗ്രസ്സായത്‌. കാണാന്‍ സിമ്പ്ളന്‍, വാ തുറന്നാ പോയി!