Monday, April 11, 2011

കേരളം എങ്ങോട്ടു ചായും?

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളേക്കാൾ തീവ്രമായ മൽസരമാണ്‌ കേരളത്തിൽ ഇത്തവണ നടക്കുന്നുതു്. അവസാന ഫലങ്ങൾ എന്താകുമെന്നോ ഭരണം ആരു പിടിക്കുമെന്നോ ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥ.

140 മണ്ഡലങ്ങൾ എന്റെ പരിമിതമായ അറിവ് വെച്ചു വിലയിരുത്തി ഞാൻ തയ്യാറാക്കിയ ഒരു പട്ടിക ഇങ്ങനെയാണ്‌.

ഫലം ഏതാണ്ട്‌ ഉറപ്പാക്കാവുന്ന മണ്ഡലങ്ങൾ : 100

യു.ഡി.എഫ് - 56
എൽ.ഡി.എഫ്‌ - 44



ബാക്കി നാല്പ്പത് മണ്ഡലങ്ങൾ കടുത്ത മൽസരം മൂലമോ, എന്റെ അറിവിന്റെ പരിമിതി മൂലമോ, ഒന്നും പറയാനാവാത്ത നിലയിലാണ്‌. ഏതു മുന്നണി ജയിച്ചാലും, ഒരു 80-85 സീറ്റിനപ്പുറം ഭൂരിപക്ഷമുണ്ടാകില്ല എന്നാണ്‌ ഈ അവസരത്തിൽ തോന്നുന്നത്.

Sunday, April 3, 2011

കരണം മറിയുന്ന കോട്ടയം

ഖദറിട്ട കുറേ അച്ചായന്മാരുടെ നാടെന്നാണ്‌ കോട്ടയത്തിനു സിനിമാക്കാർ സാധാരണ നല്കുന്ന രാഷ്ട്രീയ പരിവേഷം. ചതുരംഗം എന്ന ചിത്രത്തിൽ ആറ്റിപ്രാക്കൽ ജിമ്മി എന്ന ലാലേട്ടൻ , കോട്ടയം എസ്.പി. നഗ്മയോട്‌ പറയുന്നതും അങ്ങനെ തന്നെ -“ ഇതു കോട്ടയമാണ്‌, കോട്ടയം. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ ഞങ്ങള്‌ കുറേ കേരളാ കോൺഗ്രസ്സുകാരാണ്‌”. ( ഇതു പറഞ്ഞപ്പോ, കോട്ടയം അഭിലാഷിലൊക്കെ നല്ല കൂവൽ ആരുന്നു! ). പാലാ, പുതുപ്പള്ളി എന്നിങ്ങനെ ചില മണ്ഡലങ്ങൾ നിയമസഭാതിരഞ്ഞെടുപ്പിൽ കളം മാറാതെ നില്പ്പുണ്ടെങ്കിലും, ജില്ലയെ മൊത്തമായി പരിഗണിക്കുമ്പോൾ , അടിയുറച്ച ഒരു വലതുപക്ഷ ജില്ല എന്ന വിശേഷണം കോട്ടയത്തിനു ചേരില്ല.


ജില്ലാ ആസ്ഥാനമായ കോട്ടയം പട്ടണം കേന്ദ്രീകരിച്ചാണ്‌ കോട്ടയം മണ്ഡലം നിലകൊള്ളുന്നത്. മണ്ഡല പുനർനിർണ്ണയത്തിൽ വളരെ നിർണ്ണായകമായ ചില മാറ്റങ്ങൾ ഇത്തവണ മണ്ഡലത്തിൽ വന്നിട്ടുണ്ട്.

കോട്ടയം മണ്ഡലത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ ചരിത്രമെടുത്താൽ ഇടത് പക്ഷത്തിനു കാര്യമായ ഒരു മുൻതൂക്കം അവകാശപ്പെടാവുന്നതാണ്‌.

1987,1991,1996 വർഷങ്ങളിൽ സി.പി.എം സീനിയർ നേതാവും മന്ത്രിയുമായിരുന്ന ശ്രീ. ടി.കെ.രാമകൃഷ്‌ണനാണ്‌ കോട്ടയത്തെ പ്രതിനിധീകരിച്ചത്‌. യഥാക്രമം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ചെറിയാൻ ഫിലിപ്പ് ( ഇപ്പോൾ സഖാവ്‌ ചെറിയാൻ ഫിലിപ്പ്‌! ), മോഹൻ ശങ്കർ എന്നിവർ പരാജയമറിഞ്ഞു. ഇതിൽ 1987ലെ വിജയം വളരെ ആധികാരമായിരുന്നുവെങ്കിൽ, ‘91ലും ’96ലും ഭൂരിപക്ഷം താരതമ്യേന കുറവായിരുന്നു. ഈ രണ്ടു തിരഞ്ഞെടുപ്പിലും, ടി.കെ-യെ രക്ഷിച്ചത്‌ തിരുവാർപ്പ്, കുമരകം എന്നീ പഞ്ചായത്തുകളായിരുന്നു. കോട്ടയം മുനിസിപ്പാലിറ്റി, നാട്ടകം പഞ്ചായത്ത് എന്നിവയിലെ ബൂത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ നേടിയെങ്കിലും, കുമരകം/തിരുവാർപ്പ് പെട്ടികൾ പൊട്ടിച്ചപ്പോൾ ചെറിയാൻ ഫിലിപ്പും മോഹൻ ശങ്കറും പൊട്ടി.


2001ലാണ്‌ കോട്ടയം മണ്ഡ്ലത്തിന്റെ ജാതകം മാറ്റിക്കുറിച്ച ഒരു സംഭവവികാസമുണ്ടായത്‌. സംസ്ഥാന രാഷ്ട്രിയത്തിൽ നിന്നും അകന്നു നിന്നിരുന്ന വയലാർ രവി വീണ്ടും സജീവമാകാൻ തീരുമാനിച്ചു. പക്ഷേ സ്വന്തം തട്ടകമായ ചേർത്തലയിൽ എ.കെ.ആന്റണി നിറഞ്ഞു നില്ക്കുന്നതുകൊണ്ടാവാം, കയ്യിലുള്ള രാജ്യസഭാഗത്വം വിട്ടുകളയാതെ, വാമഭാഗം മേഴ്സി രവിയെ മൽസരിപ്പിക്കാൻ തീരുമാനിച്ചു. മൽസരിക്കാൻ കണ്ടെത്തിയത് കോട്ടയം മണ്ഡലം. പക്ഷേ കോട്ടയം നിലനിർത്താൻ ഇടത്പക്ഷം രംഗത്തിറക്കിയത്‌ വൈക്കം വിശ്വനെയായിരുന്നു. ആയിടെ പാർട്ടി സെക്രട്ടറിയായ പിണറായി വിജയനൊപ്പം സീനിയോറിറ്റുണ്ടായിരുന്ന വൈക്കം വിശ്വനെ സംസ്ഥാനതലത്തിലേയ്ക്കുയർത്താനുള്ള ഒരു പദ്ധതിയായിരുന്നു അത്‌. അങ്ങനെ ഒരു സെലിബ്രിറ്റി മണ്ഡലമായി കോട്ടയം മാറി.

ചാവേറാകാനാണോ മേഴ്സി രവി വന്നത്‌ എന്ന ചോദ്യത്തിനു മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടിയാണ്‌ അവർ മറുപടി പറഞ്ഞത്‌. പതിവു തെറ്റിച്ചുകൊണ്ട്‌ കുമരകവും തിരുവാർപ്പും മേഴ്സി രവിക്കൊപ്പം നിന്നു. ഈഴവ വിഭാഗത്തിനു എല്ലാക്കാലത്തും പ്രിയപ്പെട്ടവനായിരുന്ന വയലാർ രവി അങ്ങനെ കോട്ടയത്തു കളം വരച്ചു. പക്ഷേ ആ തീരുമാനം കോട്ടയത്തിനു ഗുണമായി ഭവിച്ചു എന്നു തന്നെ പറയേണ്ടി വരും. വയലാർ രവിയുടെ എം.പി ഫണ്ട് ഏതാണ്ട് മുഴുവനായിത്തന്നെ കോട്ടയത്തെത്തി. 2006ൽ സാക്ഷാൽ രവി തന്നെ മൽസരിക്കും എന്നു പോലും പലരും കരുതി.

പക്ഷേ 2006 ആയപ്പോൾ വയലാർ രവി കേന്ദ്ര കാബിനറ്റ് മന്ത്രിയായി. രോഗാതുരയായ മേഴ്സി രവിക്കു പകരം, അതേ ഗ്രൂപ്പിലെ അജയ് തറയിൽ വണ്ടി പിടിച്ചെത്തി. എതിരാളി കോട്ടയത്തെ പ്രമുഖ സഹകാരിയും നേതാവുമായ വി.എൻ.വാസവൻ. ഇടതുതരംഗം ആഞ്ഞടിച്ച ആ തിരഞ്ഞെടുപ്പിൽ പക്ഷേ കോട്ടയം ഏതാണ്ട് വലത്തോട്ട് തന്നെ ചാന്നു നിന്നു. ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിനാണ്‌ ശ്രീ.വാസവൻ രക്ഷപെട്ടത്‌. മറുനാടനായ അജയ് തറയിലിനു പകരം കോട്ടയംകാരിയായ ലതികാ സുഭാഷ്‌ ( ഇത്തവണ മലമ്പുഴയിൽ മൽസരിക്കുന്നു) മൽസരിച്ചിരുന്നെങ്കിൽ , കോട്ടയം ഖദറണിയുമായിരുന്നു എന്നു വിശ്വസിക്കുന്നവർ ഒരുപാടുണ്ട്‌.

ഇതൊക്കെ പഴയ കഥ. ഇത്തവണ കളിക്കളം ആകെ മാറിപ്പോയി.

പരമ്പരാഗത ഇടത് വോട്ടുബാങ്കുകളായ കുമരകവും തിരുവാർപ്പും ഏറ്റുമാനൂരിൽ ചേർന്നു. ജന്മംകൊണ്ടും ആദ്യകാല പ്രവർത്തനം കൊണ്ടും കോട്ടയംകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിച്ചെത്തിയിരിക്കുന്നു. ഇടത് പക്ഷത്തോടു പിണങ്ങി നില്ക്കുന്ന കത്തോലിക്കാ സഭയ്ക്കും, ഓർത്തഡോക്സ് സഭയ്ക്കും എൻ.എസ്.എസ്-നും നിർണ്ണായക സ്വാധീനം. എ-ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായതുകൊണ്ട് കാര്യമായ കാലുവാരൽ ഭീഷണിയും ഇല്ല - യു.ഡി.എഫ്നു മുൻതൂക്കമുണ്ട്‌.

വി.എൻ.വാസവൻ നേടിയാക്കാവുന്ന വ്യക്തിപരമായ വോട്ടുകളിൽ ഇടതുമുന്നണിക്കു പ്രതീക്ഷ വെയ്ക്കാം. മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കു സാധാരണയുണ്ടാകാറുള്ള ബലം പിടിത്തവും മുറുകിയ മുഖഭാവവുമൊന്നും വി.എൻ.വാസവനില്ല. നിറഞ്ഞ താടിക്കിടയിലൂടെ ഒഴുകി വരുന്ന നിറഞ്ഞ ചിരിയാണ്‌ പുള്ളിയുടെ മുഖമുദ്ര. പിന്നെ 20 കൊല്ലം മുമ്പു കോട്ടയം വിട്ട തിരിവഞ്ചൂരിനേക്കാൾ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിനുണ്ട്‌ .

തീപാറുന്ന ഒരു പ്രചരണം കാണാമെങ്കിലും, അന്തിമവിജയം തിരുവഞ്ചൂരിനു തന്നെയായിരിക്കുമെന്നു എന്റെ പക്ഷം.

Friday, April 1, 2011

കൗതുകമുണർത്തുന്ന കടുത്തുരുത്തി

കേരളാ കോൺഗ്രസ്സുകളുടെ ചരിത്രത്തിൽ ഉളനീടം കാണാവുന്ന പൊട്ടിത്തെറികളും ഏച്ചുകെട്ടലുകളുമെല്ലാം അതേരൂപങ്ങളിൽ പ്രതിഫലിച്ചിട്ടുള്ള മണ്ഡലമാണ്‌ കടുത്തുരുത്തി.

കേരളാ കോൺഗ്രസ്സ് രൂപം കൊണ്ടതിനു ശേഷം ആദ്യമായി നടന്ന നിയസഭാതിരഞ്ഞെടുപ്പിൽ ( 1965ൽ), പാർട്ടി വിജയിച്ച 24 സീറ്റുകളിൽ ഒന്നാണ്‌ കടുത്തുരുത്തി. അന്നു മുതലിന്നു വരെ കടുത്തുരുത്തിയുടെ ഭാഗദേയം നിർണ്ണയിക്കാൻ കേരളാ കോൺഗ്രസ്സ് എന്ന പ്രസ്ഥാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 1982ലും 1987ലും, പി.സി.തോമസ്‌ പന്നിവേലിൽ എന്ന ഇടതുപക്ഷസ്വതന്ത്രനെ ജയിപ്പിച്ചതൊഴിച്ചാൽ, കേരളാ കോൺഗ്രസ്സുകൾ മാറി മാറി വീതംവെച്ചെടുത്ത മണ്ഡലമാണ്‌ കടുത്തുരുത്തി.

1991ൽ മാണി-കോൺഗ്രസ്സിലെ യുവ നേതാവ് പി.എം.മാത്യു, ആയിടെ ഇടത്പക്ഷത്തു ചേക്കേറിയ ജോസഫ് വിഭാഗത്തിലെ സീനിയർ നേതാവ് ഇ.ജെ.ലൂക്കോസിനെ വളരെ വ്യക്തമായ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി.

പക്ഷേ വളരുംതോറും പിളരുന്ന കേ.കോ. സ്വഭാവം വീണ്ടും ആവർത്തിച്ചു. ടി.എം.ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഭിന്നിച്ചു മാറിയപ്പോൾ പി.എം.മാത്യു ആ വിഭാഗത്തിലായി. സ്വാഭാവികമായും 1996ലെ ഇലക്ഷനിൽ കടുത്തുരുത്തി സീറ്റിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജേക്കബ് വിഭാഗക്കാരനായി. അനായാസ ജയം എന്നു കരുതിയിരുന്ന ഒരു സാഹചര്യത്തിൽ , കടുത്തുരുത്തിയുടെ മുൻ എം.എൽ.എ ആയിരുന്ന പി.സി.തോമസ് പന്നിവേലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. പി.എം.മാത്യുവിനെ തോല്പ്പിക്കാൻ മാണിസാർ നിറുത്തിയതാണ്‌ ഇദ്ദേഹത്തിനെ എന്നൊരു കരക്കമ്പി പരന്നു. പി.സി.തോമസോ കെ.എം.മാണിയോ ഇതു പരസ്യമായി നിഷേധിച്ചുമില്ല. ഒടുവിൽ ഫലം വന്നപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ജോസഫ്-വിഭാഗത്തിന്റെ മോൻസ് ജോസഫ് 15000ല്പ്പരം വോട്ടിനു വിജയിച്ചു. ‘സ്വതന്ത്രൻ’ പി.സി.തോമസ് 20000 വോട്ടു പിടിച്ചു എന്ന കാര്യം പരിഗണിക്കുമ്പോൾ, കേ.കോ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ മനസ്സിലാകും.

കേ.കോ. പ്രവർത്തകർക്കു സ്ഥായിയായി ലഭിക്കുന്ന സുമുഖതയും സൗമ്യതയുമൊക്കെ പതിവിലും അധികം ലഭിച്ചിട്ടുള്ള നേതാവാണ്‌ മോൻസ് ജോസഫ്‌. അടുത്തു ഇടപഴകിയിട്ടുള്ളവർക്കൊക്കെ നല്ലത് മാത്രം പറയാനുള്ള നേതാവ്. അങ്ങനെ ഗ്ലാമറിൽ നിന്ന മോൻസിനെ പിടിക്കാൻ ജേക്കബ് ഗ്രൂപ്പിനു കഴിയില്ല എന്ന തിരിച്ചറിവിലാണ്‌ 2001ൽ കടുത്തുരുത്തി വീണ്ടും മാണി കോൺഗ്രസ്സിന്റെ അക്കൗണ്ടിലെത്തിയത്‌. ജില്ലാ പഞ്ചായത്തംഗമായിരുന്ന സ്റ്റീഫൻ ജോർജ്ജാണ്‌ മണ്ഡലം പിടിക്കാനിറങ്ങിയത്‌. കേരളത്തിലുടനീളം ആഞ്ഞു വീശിയ യു.ഡി.എഫ് അനുകൂലതരംഗത്തിനൊപ്പം പ്രാദേശിക സാമുദായിക ഘടകങ്ങളും സ്റ്റീഫനു തുണയായപ്പോൾ കടുത്തുരുത്തി വീണ്ടും വലതുപക്ഷം ചേർന്നു.

ഇവർതന്നെ വീണ്ടും ഏറ്റുമുട്ടിയ 2006ൽ കടുത്തുരുത്തി വീണ്ടും കളം മാറി ചവിട്ടി. പി.ജെ.ജോസഫും ടി.യു.കുരുവിളയും ആരോപണങ്ങളുടെ പേരിൽ മാറി നിന്നപ്പോൾ മോൻസ് ജോസഫ് മന്ത്രിയായി. ചുരുങ്ങിയ കാലംകൊണ്ട്‌ കടുത്തുരുത്തി മണ്ഡലത്തിലെ റോഡുകളെല്ലാം മോൻസിന്റെ കവിളുകൾ പോലെ തിളങ്ങി.

2010ൽ ജോസഫ് വിഭാഗം മാണി-കോൺഗ്രസ്സിൽ ലയിക്കുകയും അതിന്റെ പേരിൽ പി.സി.തോമസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം അടിച്ചുപിരിഞ്ഞു ഇടതുപക്ഷത്ത് തുടരുകയും ചെയ്തു.

ഈ ഇലക്ഷന്റെ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചിരുന്നത് പോലെ കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് തന്നെ. സീറ്റ് പ്രതീക്ഷിച്ചിരുന്ന സ്റ്റീഫൻ ജോർജ്ജ് ഉടൻ കലാപക്കൊടിയുയർത്തി. കടുത്തുരുത്തിയിൽ ആരു മൽസരിക്കും എന്നു വിഷമിച്ചിരുന്ന ഇടതുമുന്നണിക്ക് അങ്ങനെ ഒരു സ്ഥാനാർത്ഥിയെക്കിട്ടി!

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഏറ്റുമുട്ടിയവർതന്നെ വീണ്ടും മൽസരിക്കുന്നു എന്നത് ഒരു പുതുമയല്ലെങ്കിലും, അവർ പരസ്പരം മുന്നണി മാറി മൽസരിക്കുന്നു എന്നതു കേരളത്തിനു മുഴുവൻ ഒരു പുതുമ തന്നെ.

വ്യക്തിപരമായി സ്വീകാര്യത മോൻസ് ജോസഫിനു തന്നെയെന്നാണ്‌ എന്റെ വിലയിരുത്തൽ. പക്ഷേ പരമ്പരാഗത കത്തോലിക്കാ വിഭാഗത്തിന്റെ യു.ഡി.എഫ് അനുഭാവമാണ്‌ ഇതിനെ പ്രതിരോധിക്കാൻ യു.ഡി.എഫ് നെ ഇതു വരെ സഹായിച്ചു പോന്നത്‌. പക്ഷേ സ്വീകാര്യനായ സ്ഥാനാർത്ഥി സ്വീകാര്യമായ മുന്നണിയിലെത്തിയതു കൊണ്ട്, അവർക്കു പലർക്കും ഇത്തവണ തീരുമാനം എളുപ്പമായിരിക്കും.

ക്നാനായ കത്തോലിക്കാ വിഭാഗത്തിനു നിർണ്ണായക സ്വാധീനമുള്ള മണ്ഡലമാണ്‌ കടുത്തുരുത്തി. സമുദായംഗമായ സ്റ്റീഫൻ ജോർജ്ജിനു അതിന്റേതായ ഒരു സ്വാധീനം ഉണ്ടെങ്കിലും, ഒരു വിജയത്തിലെത്തിക്കാൻ അതു മതിയാകില്ല.

കോട്ടയം ജില്ലയിൽ പാലാ, പുതുപ്പള്ളി എന്നീ മണ്ഡലങ്ങൾ കഴിഞ്ഞാൽ യു.ഡി.എഫ് വിജയിക്കുമെന്നു ഉറപ്പിക്കാമെന്ന മണ്ഡലമാണ്‌ കടുത്തുരുത്തി എന്നു ഞാൻ പറയും.